കരുവന്നൂർ കേസിലെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പി സതീഷ് കുമാറിന്റെ ഡ്രൈവർക്കെതിരെ പരാതി നൽകി ഇ.പി ജയരാജൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത സിപിഐഎം നേതാക്കളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി സതീഷ്കുമാറിന്റെ ഡ്രൈവർ ഇന്ന് രംഗത്ത് വന്നിരുന്നു. ഡ്രൈവർ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ഇ.പി ജയരാജന്റെ ആവശ്യം.
തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്ക് അറിയാത്ത ആളാണ് ബിജുവെന്നും ഇ.പി ജയരാജൻ പരാതിയിൽ പറയുന്നു. കരുവന്നൂർ കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായിസതീഷ് കുമാറിന് അടുത്തബന്ധമാണുള്ളതെന്ന് വെളിപ്പെടുത്തൽ. ട്വന്റിഫോർ ന്യൂസിനോടായിരുന്നു സതീഷ്കുമാറിന്റെ ഡ്രൈവറുടെ വെളിപ്പെടുത്തൽ. എംകെ കണ്ണനുമായും സതീഷ് കുമാറിന് അടുത്തബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
സതീഷ് കുമാറിനെ ഇപി ജയരാജൻ പലതവണ സഹായിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്താറുണ്ടെന്നും സതീഷ്കുമാറിന്റെ ഡ്രൈവർ. രാമനിലയത്തിൽ അടക്കം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകൾ പാസാക്കാൻ കണ്ണനെ സതീഷ്കുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെടാറുണ്ട്. നടന്നത് വലിയ ഇടപാടുകളാണെന്നും സതീഷ് കുമാറിന്റെ ഡ്രൈവർ പറഞ്ഞിരുന്നു.

