തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്ത ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വിയ്യൂർ സെൻട്രൽ ജയിലിലെ മുൻ പ്രിസൺ ഓഫീസർ അജുമോനാണ് (36) അറസ്റ്റിലായത്. കാലടിയിൽ ഒളിവിൽ കഴിയുന്നതിനിടയിൽ വിയ്യൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ചടക്ക നടപടികളുടെ ഭാഗമായി അജുമോൻ മൂന്നുമാസമായി സസ്പെൻഷനിൽ ആയിരുന്നു.

വിയ്യൂർ ജയിലിൽ പുകയില ഉൽപന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ളവയും തടവുകാരിൽ നിന്നും ഇടക്കിടെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം വിയ്യൂർ പൊലീസ് ഇത്തരം കേസിൽ ഉൾപ്പെട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. അതുപ്രകാരം നടത്തിയ അന്വേഷണത്തിൽ നൂറു രൂപ മാത്രം വില വരുന്ന ബീഡി ഉയർന്ന വിലയ്ക്ക് തടവുകാർക്ക് വിൽപ്പന നടത്തുകയായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു.

പുകയില ഉൽപ്പന്നങ്ങൾ ജയിൽ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും തടവുകാർ വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചു എന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്.

അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ അനധികൃതമായ പണമിടപാടുകൾ നടന്നിട്ടുള്ളതായി വെളിവായിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണത്തിന്റെ ഭാഗമായിട്ടാണ് ഈ ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ സബ് ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറി വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →