ഡേവിസ് കപ്പ് വിജയത്തോടെബൈ പറഞ്ഞ് ബൊപ്പണ്ണ

ലക്നൗ: ഡേവിസ് കപ്പ് ടെന്നിസ് കരിയറിലെ അവസാന മത്സരത്തില്‍ വിജയത്തോടെ രോഹന്‍ ബൊപ്പണ്ണയ്ക്കു മടക്കം. യുകി ഭാംബ്രിയുമൊത്ത് ഡബിള്‍സ് മത്സരത്തില്‍ ബൊപ്പണ്ണ വിജയം നേടിയ ലോക ഗ്രൂപ്പ്2 പോരാട്ടത്തില്‍ മൊറോക്കോയെ 4-1നു മറികടന്ന് ഇന്ത്യ ലോക ഗ്രൂപ്പ് 1 പ്ലേഓഫില്‍ കടന്നു.
മൊറോക്കോയുടെ എലിയട്ട് ബെന്‍ചെത്രിയൂനസ്-ലലാമി ലാറൗസി സഖ്യത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു ബൊപ്പണ്ണ-ഭാംബ്രി സഖ്യത്തിന്റെ ജയം (6-2,6-1). സിംഗിള്‍സ് മത്സരങ്ങളില്‍ സുമിത് നാഗല്‍, ദിഗ്വിജയ് പ്രതാപ് സിങ് എന്നിവരും ഇന്നലെ ഇന്ത്യയ്ക്കു വേണ്ടി ജയം കണ്ടു. ആദ്യദിനം രണ്ടാം സിംഗിള്‍സില്‍ നാഗല്‍ ജയിച്ചപ്പോള്‍ ശശികുമാര്‍ മുകുന്ദ് ആദ്യ മത്സരത്തിനിടെ പരുക്കേറ്റു പിന്‍വാങ്ങിയിരുന്നു.
നാല്‍പത്തിമൂന്നുകാരനായ ബൊപ്പണ്ണ ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി 50 മത്സരങ്ങള്‍ തികച്ചാണു വിടവാങ്ങുന്നത്. ഇതില്‍ 23 മത്സരങ്ങളില്‍ ജയം നേടി. 2002ല്‍ ആസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു കൂര്‍ഗ് സ്വദേശിയായ ബൊപ്പണ്ണയുടെ അരങ്ങേറ്റം. ഇന്നലെ അവസാനമത്സരം കാണാന്‍ ബൊപ്പണ്ണയുടെ കുടുംബാംഗങ്ങള്‍ ലക്‌നൗവിലെത്തിയിരുന്നു. ഡേവിസ് കപ്പില്‍ നിന്നു വിരമിച്ചെങ്കിലും ബൊപ്പണ്ണ എടിപി ടൂര്‍ മത്സരങ്ങളില്‍ തുടര്‍ന്നു കളിക്കും. ഈ വര്‍ഷം പുരുഷ ഡബിള്‍സില്‍ വിമ്പിള്‍ഡനില്‍ സെമിഫൈനലിലും യുഎസ് ഓപ്പണില്‍ ഫൈനലിലുമെത്തിയിരുന്നു ബൊപ്പണ്ണ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →