വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷക്കിർ സുബാനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് സൗദി യുവതി. ഷക്കിർ താമസിച്ച ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്നും അവിടെവച്ച് ശാരീരികമായി ആക്രമിച്ചെന്നും യുവതി വെളിപ്പെടുത്തി. അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് തനിക്കുണ്ടാകുന്നതെന്നും സൗദി യുവതി യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചു.
യുവതിയുടെ വാക്കുകൾ: എനിക്ക് സംഭവിച്ചത് എന്താണെന്നതിൽ ഒരു ക്ലാരിറ്റി വരുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാൻ എന്നെയും പങ്കാളി ജിയാനെയും ഒരു മീറ്റിംഗിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് ഞങ്ങളെ ഷക്കിറിന്റെ മുറിയിലേക്ക് വിളിച്ചു. ജിയാൻ പുറത്തുനിന്നു, ഞാൻ മാത്രമാണ് അകത്തേക്ക് പോയത്. അവിടെ വച്ച് ഷാക്കിർ എന്നോട് മോശമായി പെരുമാറി. എന്നെ ബെഡിലേക്ക് തള്ളിയിട്ട്, ശാരീരികമായി ആക്രമിച്ചു. അവിടെവച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അയാൾ അതിക്രമം തുടർന്നു.
എന്തിനാണ് അനുവാദമില്ലാതെ എന്റെ ശരീരത്തിൽ തൊടുന്നതെന്ന് ഞാൻ ചോദിച്ചു. താനൊരു പുരുഷനാണെന്നും തനിക്ക് വികാരങ്ങൾ ഉണ്ടെന്നുമായിരുന്നു അയാളുടെ മറുപടി. അവിടെ നിന്ന് പുറത്തുകടന്ന ഞാൻ ജിയാനെയും കൂട്ടി തിരികെ മുറിയിലേക്ക് പോകാമെന്നാവശ്യപ്പെട്ടു. സംഭവിച്ചതെന്താണെന്ന് ജിയാനോട് ഞാൻ അപ്പോൾ പറഞ്ഞില്ല. ജിയാൻ ഷക്കിറുമായി പ്രശ്‌നമുണ്ടാക്കും എന്നറിയാവുന്നതുകൊണ്ടായിരുന്നു അത്. തിരിച്ച് ഞങ്ങളുടെ ഹോട്ടലിൽ തിരിച്ചെത്തിയ ശേഷമാണ് ജിയാനോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്. പിന്നാലെ ഡൽഹിയിലെ സൗദി എംബസിയിലും മുംബൈയിലെ സൗദി കോൺസുലേറ്റിലും വിവരമറിയിച്ചു. എറണാകുളത്ത് പൊലീസിലും പരാതി നൽകി.

