കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചു കയറി അപകടം. അപകടത്തിൽ കടയിൽ സാധനം വാങ്ങാൻ എത്തിയ വയോധികന് പരിക്കേറ്റു. പുഴമുടി സ്വദേശി കൃഷ്ണൻകുട്ടിക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 സെപ്തംബർ 16 ശനിയാഴ്ച വൈകീട്ട് അഞ്ചരയോട് കൂടിയാണ് അപകടം. ബേക്കറിക്കുള്ളിലെ സാധനങ്ങൾ അപകടത്തിൽ നശിച്ചു. ആളുകൾ വേഗത്തിൽ ഒഴിഞ്ഞുമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.
ശനിയാഴ്ച സ്കൂട്ടറിൽ യാത്ര ചെയ്യവെ പെട്ടെന്ന് കടുവയെ കണ്ട് നിയന്ത്രണം നഷ്ടമായി മറ്റൊരു അപകടവും ഉണ്ടായിരുന്നു. അപകടത്തിൽ തിരുനെല്ലി ടെമ്പിൾ എംപ്ലോയീസ് സൊസൈറ്റി ജീവനക്കാരൻ രഘുനാഥിന് പരിക്കേറ്റു. ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുനെല്ലി കാളങ്കോട് വെച്ചായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്ന കടുവയ്ക്ക് മുന്നിൽ പെട്ടതോടെ രഘുനാഥ് ഭയന്ന് വിറച്ചു. ഇതോടെ, വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായി. വാഹനം നിർത്തുന്നതിനിടയിൽ മറിഞ്ഞ് വീണ് പരിക്കുപറ്റി.
കടുവയെ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചർ കെ.പി അബ്ദുൾ ഗഫുറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഒരു വർഷമായി പ്രദേശത്തുളള 20 ഓളം ആടുകളെയും രണ്ടു പശുവിനെയും കടുവ കൊന്നതായി നാട്ടുകാർ പറഞ്ഞു. നിലവിൽ പനവല്ലി മേഖലയിൽ കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുവെന്ന പരാതിയുണ്ട്. അവിടെ കടുവയ്ക്കായി രണ്ട് കൂടും സ്ഥാപിച്ചിട്ടുണ്ട്.

