ന്യൂഡൽഹി: ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയിൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവർ ചേർന്നാണ് കരാർ പ്രഖ്യാപിച്ചത്. കടൽ മാർഗവും റെയിൽ മാർഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്.
വാർത്താവിനിമയം, ട്രെയിൻ, തുറമുഖ, ഊർജ ശൃംഖല, ഹൈഡ്രജൻ പൈപ്പുകൾ എന്നിവയിൽ സഹകരണം സാധ്യമാക്കുകയാണ് ലക്ഷ്യം. ശക്തമായ കണക്ടിവിറ്റിയും അടിസ്ഥാനസൗകര്യങ്ങളുമാണ് മനുഷ്യനാഗരികതയുടെ അടിസ്ഥാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേ സാമൂഹിക- സാമ്പത്തിക സൗകര്യങ്ങളിലും മുൻപില്ലാത്തവിധത്തിലുള്ള നിക്ഷേപമാണ് രാജ്യം നടത്തുന്നതെന്നും അവകാശപ്പെട്ടു.
ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ഇത്തരത്തിലെ ആദ്യ കരാറാണിത്. ഇന്ത്യയും പശ്ചിമേഷ്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള ഏറ്റവം ഫലപ്രദമായ മാധ്യമമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി20 ഉച്ചകോടിക്കിടെയാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചൈന- പാകിസ്താന് സാമ്പത്തിക ഇടനാഴി പദ്ധതിയെ നേരിടുന്നതായിരിക്കും പദ്ധതിയെന്നാണ് കരുതപ്പെടുന്നത്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലെന്നാണ് കരുതപ്പെടുന്നത്.
ഇത് വലിയ കരാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. സുപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ഘട്ടത്തിലെത്താൻ തങ്ങളോടൊപ്പം പ്രവർത്തിച്ചവർക്ക് സൗദി അറേബ്യൻ കീരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ നന്ദി പറഞ്ഞു. പദ്ധതി വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതിനും ആളുകളെ ബന്ധിപ്പിക്കുന്നതിനുമായി ഏഷ്യയിൽനിന്ന് മിഡിൽ ഈസ്റ്റ് മുതൽ യൂറോപ്പ് വരെയുള്ള പ്രധാനപ്പെട്ട പദ്ധതിയാണിതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു…….

