പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ്, സപ്ലൈകോ എന്നിവിടങ്ങളിലും ബിരിക്കുളത്തെ കൂൾബാറിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കവർച്ച നടന്നത്. ഫാമിലി ഹൈപ്പർ മാർക്കറ്റിൽ നിന്ന് മാത്രം അര ലക്ഷം രൂപയാണ് കവർന്നത്. കള്ളന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ തുടർ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് ആഡംബരമായി ജീവിക്കും. ഒടുവിൽ പൊലീസിന് പിടികൊടുത്ത് വീണ്ടും ജയിലിൽ പോകും. മലയോര മേഖലകളിലെ കടകളിലാണ് പ്രധാനമായും മോഷണം നടത്താറ്. പണം മാത്രമല്ല കിട്ടുന്ന മലഞ്ചരക്കുകളും മോഷ്ടിക്കുമെന്ന് പൊലീസ് പറഞ്ഞു. പരപ്പ, ബളാൽ മേഖലയിൽ ഒരാഴ്ചക്കിടെ ആറ് സ്ഥാപനങ്ങളിലാണ് ഇയാൾ മോഷ്ടിച്ചത്. പ്രതിയെ പരപ്പയിൽ എത്തിച്ച് വെള്ളരിക്കുണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാന്റ് ചെയ്തു

