.ചെന്നൈ : ഐഎസ്ആർഒയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള വിക്ഷേപണ കൗണ്ട്ഡൗണിന് പിന്നിലെ ഐകോണിക് ശബ്ദസാന്നിധ്യമായ ശാസ്ത്രജ്ഞ എൻ വളർമതി(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് . 2023 സെപ്ശതംബർ 2 ശനിയാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയകരമായ വിക്ഷേപണത്തിലും സ്വര സാന്നിധ്യമായിരുന്നു വളർമതി.
തമിഴ്‌നാട് അരിയനല്ലൂർ സ്വദേശിയായ വളർമതി ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ സെന്റർ റേഞ്ച് ഓപ്പറേഷൻ വിഭാഗം മാനേജരായിരുന്നു..
1984 ൽ ഐഎസ്ആർഒയുടെ ഭാഗമായ വളർമതി, ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇൻസാറ്റ് 2എ, ഐ ആർ എസ് 1സി, ഐ ആർ എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ചു. 2011ൽ ജിസാറ്റ്-12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐഎസ്ആർഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിതയായിരുന്നു എൻ വളർമതി.
ശ്രീഹരിക്കോട്ടയിൽ നിന്നുമുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളിൽ വളർമതിയുടെ ശബ്ദസാന്നിദ്ധ്യം ഉണ്ടായിരിക്കില്ല എന്നത് വേദനാജനകമാണെന്ന് മുൻ ഡയറക്ടർ ഡോക്ടർ പി.വി വെങ്കിടകൃഷ്ണൻ പറഞ്ഞു.ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-1ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു വളർമതി. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ അബ്ദുൾ കലാം പുരസ്കാരം 2015ൽ നേടിയത് വളർമതിയായിരുന്നു.

