എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വിശദീകരണവുമായി എസ്എഫ്ഐ രംഗത്ത്. എൻ.എസ്.യു പ്രവർത്തകരെ ഡൽഹി വിജയ നഗറിലെ ഫ്ലാറ്റിൽ കയറി മർദിച്ചെന്നാണ് പരാതി.ഇന്ന് രാവിലെ ക്യാമ്പസിൽ വച്ച് എസ്എഫ്ഐ പ്രവർത്തകരെ എൻ എസ് യു ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നുവെന്നും സംഭവത്തിൽ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ ഫ്ലാറ്റിൽ എത്തിയതെന്നുമാണ് എസ്എഫ്ഐ യുടെ വിശദീകരണം. എസ്എഫ്ഐ സംസ്ഥാന സമിതിയിൽ ഉള്ളവരടക്കം ആക്രണത്തിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഫ്ലാറ്റിൽ എത്തിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന വനിതാ പ്രവർത്തകർക്ക് നേരെ ലൈംഗിക ചുവയോടെ അവർ സംസാരിച്ചു. തുടർന്ന് ശാരീരിക അതിക്രമം നടത്തിയപ്പോഴാണ് തിരിച്ചു പ്രതിരോധിച്ചതെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. സംഭവത്തെപ്പറ്റി എസ്എഫ്ഐ പറയുന്നത് ഇങ്ങനെ; സെപ്റ്റംബർ 2 ശനിയാഴ്ച പകൽ ഒന്നോടെയാണ് എൻ എസ് യു ഐ – കെ എസ് യു പ്രവർത്തകർ യാതൊരു പ്രകോപനവും കൂടാതെ എസ് എഫ് ഐ യുടെ മൂന്ന് പ്രവർത്തകരെ ആക്രമിച്ചത്. എൻഎസ് യു ഐ സംഘം എസ്. എഫ്.ഐയിലെ ഒരു വനിതാസഖാവിനെ ലൈംഗിക അതിക്രമം നടത്തുകയുണ്ടായി. അതിനു ശേഷം അവർക്കെതിരെ കേസിൽ കോടതിയിൽ ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നിരസിച്ചതിന്റെ പ്രതികരണമായാണ് ഞങ്ങളുടെ കേഡറുകൾക്കെതിരെ ശാരീരികമായി ആക്രമണങ്ങൾ നടത്തിയത്.
ഒരു പ്രവർത്തകന്റെ തലയിൽ സാരമായ പരുക്കേറ്റു. മറ്റുള്ളവരുടെ വസ്ത്രങ്ങൾ വാക്കേറ്റ സമയത്ത് കെ എസ് യു അക്രമികൾ കീറുകയും ചെയ്തു. അവരുടെ ആക്രമണത്തെ ചോദ്യം ചെയ്യുവാനും ക്ഷമാപണം നടത്താനും ആവശ്യപ്പെട്ട് എസ്എഫ്ഐ കേഡർമാർ അക്രമികളെ സമീപിച്ചപ്പോൾ, അവർക്കുമേൽ അശ്ലീല വർഷം നടത്തുകയും ഉപദ്രവിക്കുകയും ചെയ്തു. അവർ വനിതാ സഖാക്കളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ‘Chicks’ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. തുടർന്ന് വനിതാ സഖാക്കളുടെമേൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. രണ്ടു സഖാക്കളുടെ തലക്കും, കൈകാലുകൾക്കും സാരമായ പരിക്കുണ്ട്.

