ദില്ലി: ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ് നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് 74 കാരനായ ഗോയലിനെ ഇഡി കസ്റ്റഡിയിലെടുത്തത്. 2023 സെപ്തംബർ 2 ന് കോടതിയിൽ ഹാജരാക്കും.
കനറാ ബാങ്കിൽ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ റിപ്പോട്ടിൻറെ അടിസ്ഥാനത്തിലാണ് ഗോയലിനെതിരെ കള്ളപ്പണ ഇടപാട് ആരോപണം ഉയരുന്നത്. നേരത്തെ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. മുംബൈയിൽ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ റെയ്ഡ് ചെയ്ത ശേഷമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഗോയലിന്റെ ഭാര്യ അനിതയ്ക്കും കമ്പനിയിലെ ചില മുൻ എക്‌സിക്യുട്ടീവുകൾക്കെതിരെയും സിബിഐ കേസെടുത്തിരുന്നു

