ആറ്റിങ്ങൽ (തിരുവനന്തപുരം) ∙ യുവാവിനെ വീട്ടിൽനിന്നു വിളിച്ചുവരുത്തി വിജനമായ സ്ഥലത്തെത്തിച്ചു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം ചിരട്ടമണക്കാട് വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൻ ശ്രീജിത്ത് (അപ്പു – 25) ആണു കൊല്ലപ്പെട്ടത്.
ഊരുപ്പൊയ്ക സ്വദേശിയും ക്രിമിനൽ കേസുകളിലെ പ്രതിയുമായ വിനീതിന്റെ (കുര്യൻ) നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ണു കൊലപാതകത്തിനു പിന്നിലെന്നു ആറ്റിങ്ങൽ പൊലീസ് പറഞ്ഞു. 2023 ഓഗസ്റ്റ് 16 ബുധനാഴ്ച രാത്രി പത്തരയോടെ ഊരുപ്പൊയ്ക ആനൂപ്പാറയ്ക്കടുത്താണു സംഭവം.
ശ്രീജിത്തിനെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്കു വിളിച്ചു വരുത്തിയാണു മർദിച്ചു കൊലപ്പെടുത്തിയത്. നാലുപേർ ചേർന്നാണ് ശ്രീജിത്തിനെ ആക്രമിച്ചതെന്നാണു വിവരം. ശ്രീജിത്തിനെ മർദിച്ച വിവരം വിനീത് തന്നെ ശ്രീജിത്തിന്റെ കൂട്ടാളികളെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണു കടന്നതെന്നും പൊലീസിനു വിവരം ലഭിച്ചു.
മർദനമേറ്റ് അവശനായ ശ്രീജിത്തിനെ സൂഹൃത്തുക്കളായ മൂന്നു പേർ ചേർന്നു ബൈക്കിൽ ആറ്റിങ്ങലിലെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രാത്രി 11 മണിയോടെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സമയം സംഘത്തിലുണ്ടായിരുന്ന ഒരാൾ ബൈക്കുമായി സ്ഥലം വിട്ടു. മറ്റൊരാളെ ആശുപത്രി ജീവനക്കാർ തടഞ്ഞുവച്ച് ആറ്റിങ്ങൽ പൊലീസിനു കൈമാറി. ബൈക്കുമായി കടന്ന മറ്റൊരാളെ പൊലീസ് സംഘം പിന്തുടർന്നു കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയ 2 യുവാക്കളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
ഈയിടെ തലസ്ഥാനത്തു വിവാഹവീട്ടിൽ അതിക്രമിച്ചു കയറി നാടൻ ബോംബ് എറിഞ്ഞ കേസിലെ മുഖ്യപ്രതിയാണു വിനീത്. സംഭവത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തു. വിനീതും കൂട്ടാളികളും കടന്നുകളഞ്ഞു. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട പണടമിപാടുകളിലെ തർക്കത്തെ തുടർന്നാണു കൊലപാതകം എന്നാണു പൊലീസിന്റെ നിഗമനം…

