ഒറ്റപ്പാലം: തൃക്കങ്ങോട് ഉപയോഗശൂന്യമായ കിണറിലുണ്ടായിരുന്ന മാലിന്യത്തിന് തീയിട്ടതിനെത്തുടർന്ന് സ്ഫോടനം. വൈകിട്ട് ആറരയോടെയായിരുന്നു സ്വകാര്യ വളപ്പിലെ കിണറ്റിൽ ഉഗ്രശേഷിയുള്ള പൊട്ടിത്തെറി ഉണ്ടായത്. പ്രദേശത്തെ ആറ് വീടുകളിലെ ജനൽച്ചില്ലുകൾക്കും ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്കും നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. വർഷങ്ങളായി ഉപയോഗിക്കാത്ത കിണറ്റിൽ തള്ളപ്പെട്ടിരുന്ന മാലിന്യങ്ങളിൽ സ്ഫോടക ശേഷിയുള്ള വാതകങ്ങൾ രൂപപ്പെട്ടിരിക്കാമെന്നാണു സയന്റിഫിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.
മാലിന്യങ്ങൾക്കു തീ പിടിച്ചപ്പോൾ ഇതു പൊട്ടിത്തെറിയായി മാറിയതാകാമെന്നും കരുതുന്നു. പൊട്ടിത്തെറിയെ തുടർന്ന് മാലിന്യങ്ങൾ പുറത്തേക്കു തെറിച്ചിരുന്നു. തീയിടാൻ ഉപയോഗിച്ചതെന്നു കരുതുന്ന കനമുള്ള പേപ്പർ സമീപത്തെ തെങ്ങിനു മുകളിൽനിന്നാണു കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.
സ്ഥലത്തു മറ്റു സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്തിയിട്ടില്ല. റവന്യു, പൊലീസ്, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

