തിരുവനന്തപുരം : കുട്ടനാട് എംഎൽഎ തോമസ് കെ തോമസിൻറെ വധഭീഷണി പരാതിയെ ഗൗരവമായി കാണുന്നില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഒരാൾ ഒരു എംഎൽഎയെ കൊല്ലും എന്ന് ഒരു വർഷം മുൻപ് ഭീഷണിപ്പെടുത്തിയ പരാതിയിൽ ഒരു നടപടിയും ആയില്ല. ഇടതുപക്ഷത്തിൻറെ എംഎൽഎ ആയിട്ടും വേട്ടയാടുന്നു എന്നായിരുന്നു തോമസ് കെ തോമസിൻറെ പരാതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇടതുപക്ഷ എംഎൽഎക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ലാത്ത അവസ്ഥ..എല്ലാം പാർട്ടി കോടതിയാണ് തീരുമാനിക്കുന്നത്. പാർട്ടി അന്വേഷണം മാത്രം നടക്കുന്നു. നാളെ കുട്ടനാട് എംഎൽഎ ക്ക് എന്തെങ്കിലും പറ്റിയാൽ ആരാകും ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം പൊലീസിനെ കുറിച്ച് പരാതി ഇല്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ട്. പാർട്ടിയിൽ പല പ്രശനങ്ങൾ ഉണ്ട്. എംഎൽഎ ആയതു കൊണ്ടാണ് ഡിജിപി ലെവൽ അന്വേഷണം ആഗ്രഹിച്ചത്. സ്വയം ആണ് ഡിജിപിക്ക് പരാതി കൊടുക്കാൻ തീരുമാനിച്ചത്. പൊലീസ് കൃത്യമായി അന്വേഷിക്കും എന്ന് വിശ്വാസമുണ്ട്. സർക്കാരിലും വിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് അന്വേഷിച്ച എസ്പിക്ക് തന്നെയാണ് പുതിയ പരാതിയും കൈമാറിയത്. ഈ പൊലീസിനെ കുറിച്ചാണോ മുഖം നോക്കാതെ നടപടി എടുക്കും എന്ന് പറഞ്ഞത്. പിന്നെ എന്തിനാണ് പൊലീസെന്നും വി ഡി സതീശൻ ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

