അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 508 സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങ് പ്രധാനമന്ത്രി നിർവഹിച്ചു. വികസിത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് മുന്നോടിയായാണ് നവീകരണം. 25,000 കോടി രൂപ മുടക്കി നവീകരിക്കുന്നതാണ് പദ്ധതി. കേരളത്തിലെ വടകര, പയ്യന്നൂർ, കാസർകോട്, തിരൂർ, ഷൊർണൂർ സ്റ്റേഷനുകളാണ് പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരേസമയം ഇത്രയും റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കമിടുന്ന പദ്ധതി ലോകത്ത് ആദ്യത്തേതാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. 2025ഓടെ നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
“ഈ സ്റ്റേഷനുകളുടെ വികസനം സർക്കാരിന്റെ പ്രധാന അജണ്ടയാണ്. ഈ റെയിൽവേ സ്റ്റേഷനുകളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ഈ സ്റ്റേഷനുകളുടെ ഡിസൈനുകളിൽ അദ്ദേഹം ആവശ്യമായ നിർദേശങ്ങൾ നൽകി”- റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു,പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകും സ്റ്റേഷൻ കെട്ടിടങ്ങളുടെ രൂപകല്‍പ്പന. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്‌ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും 18 വീതവും ഹരിയാനയില്‍ 15-ഉം കര്‍ണാടകയില്‍ 13-ഉം കേരളത്തില്‍ 35 സ്റ്റേഷനുകളും നവീകരിക്കും.

