മുഖ്യമന്ത്രിയുടെ ഓഫീസ് അസാധാരണ ഭരണഘടന അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നു : ഗുരുതര ആരോപണവുമായി ഐജി ജി.ലക്ഷ്മൺ

കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ഐ.ജി ജി. ലക്ഷ്മൺ രംഗത്ത്. സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായാണ് ഐ.ജി ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ. മോൻസൻ മാവുങ്കൽ കേസിൽ പ്രതി ചേർക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ആരോപണങ്ങൾ.

മുഖ്യമന്ത്രിയുടെ ഓഫീസ് അസാധാരണ ഭരണഘടന അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നു. സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നു. ഹൈക്കോടതി മദ്ധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും സി.എം. ഓഫിസിലെ ഗൂഢ സംഘം പ്രശ്‌ന പരിഹാരം നടത്തി. ഈ സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തട്ടിപ്പ് കേസിൽ തന്നെ ഉൾപ്പെടുത്തിയതെന്നും ഐ.ജി. ഗോഗുലോത്ത് ലക്ഷ്മൺ ആരോപിക്കുന്നു.

മോൻസൻ മാവുങ്കൽ കേസിൽ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സർവീസിലിരിക്കുന്ന ഉന്നത പൊലീസുദ്യോഗസ്ഥന്റെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ. സി.എം. ഓഫീസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്റെ നിർദേശം പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി തന്നെ പ്രതിയാക്കിയതെന്നും ഐ.ജി ലക്ഷ്മൺ ഹർജിയിൽ പറയുന്നുണ്ട്. ഹർജിയിന്മേൽ സർക്കാരിനോടുൾപ്പെടെ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. കേസിൽ നാലാം പ്രതിയാണ് ഐ.ജി. ജി. ലക്ഷ്മൺ.

സർവ്വീസിലിരിക്കുന്ന ഉന്നത പൊലീസുദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടത്തിയ വെളിപ്പെടുത്തൽ സർക്കാരിനെയും മുഖ്യമന്ത്രിയേയും ഒരു പോലെ പ്രതിരോധത്തിലാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →