ലക്നോ: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം. ഓഗസ്റ്റ് നാലിനകം ശാസ്ത്രീയ റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐയോട് കോടതി നിർദേശിച്ചു. വാരാണസി ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. രാവിലെ എട്ടുമണി മുതൽ 12 മണി വരെ സർവ്വെ നടത്താണ് കോടതി അനുവാദം നൽകിയിരിക്കുന്നത്. മസ്ജിദിലെ ആരാധനക്രമങ്ങൾക്ക് കോട്ടം തട്ടാതെ വണ്ണം പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
തർക്കം നിലനിൽക്കുന്ന വാജു ഖാന ഒഴികെയുള്ള ഗ്യാൻവാപി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവ്വെ നടത്തണമെന്നാവശ്യപ്പെട്ട് നാലു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഗ്യാൻവാപി മസ്ജിദിൽ മുൻപ് നടന്ന വീഡിയോ സർവ്വേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗം എന്ന് സംശയിക്കപ്പെടുന്ന രൂപത്തിൽ കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്നായിരുന്നു ആവശ്യം. മസ്ജിദിൽ ശിവലിംഗമുണ്ടെന്നും ആരാധനയ്ക്ക് അവസരം നൽകണമെന്നും അവർ കോടതിയിൽ വാദിച്ചു.

