കൊല്ലം: മദ്യലഹരിയിൽ ദമ്പതികൾ കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരുക്കേറ്റ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കുറവമ്പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ മുരുകൻ, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.2023 ജൂലൈ 9ന് ആണ് സംഭവം
മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുത്തർക്കം ഉണ്ടായി. പിന്നാലെ അടുത്തേക്ക് വന്ന ഒന്നര വയസുള്ള കുഞ്ഞിനെ അവർ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. മുരുകൻ, മാരിയമ്മ എന്നിവർക്കെതിരെ ബാല നീതി നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു

