സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി ജോൺസ് കൊല്ലകടവിന്റെ ബാങ്ക് കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി. മനസിനെ ഉലച്ച വാർത്തയെന്ന് സുരേഷ് ഗോപി. കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായിയാണ് മത്സ്യകന്യക ശിൽപം ശില്പി ജോൺസ് കൊല്ലകടവ് നിർമ്മിച്ചത്. സൃഷ്ടി പൂർത്തിയാക്കാൻ സർക്കാർ കൊടുത്ത പണം തികയാതെ വന്നതോടെ ശില്പി സ്വന്തം വീടും വസ്തുവും ബാങ്കിനു പണയം വെച്ച് 3 ലക്ഷത്തി 60000 രൂപ കണ്ടെത്തിയാണ് ശിൽപി ജോൺസ് കൊല്ലകടവ് നിർമ്മാണം പൂർത്തിയാക്കിയത്.
ശില്പിയ്ക്ക് പണം ഉടൻ നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ സംസ്ഥാന അവാർഡ് ജേതാവായ ശില്പി യെ തേടിയെത്തിയത് ജപ്തി നോട്ടീസ്. വിഷയം വാർത്തയായതോടെയാണ് വിഷയത്തിൽ സുരേഷ് ഗോപിയുടെ ഇടപെടൽ. ശിൽപി ജോൺസ് കൊല്ലകടവ് പെരുവഴിയിൽ ആകരുതെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘ഞാൻ ഇന്ന് വാർത്ത കണ്ടപ്പോഴാണ് ജോൺസന്റെ കാര്യം അറിയുന്നത്. നമ്മുടെ ടൂറിസം പ്രമോഷനും മാനസിക ഉല്ലാസത്തിനും വേണ്ടി ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവർക്ക് കൗതുകകരമായ കാഴ്ചയൊരുക്കുന്നതിനായി സർക്കാർ ചില കാര്യങ്ങൾ ചെയ്തു. എന്നാൽ അതിലെന്തോ വീഴ്ച പോലെയുണ്ടായി എന്നേ ഞാൻ വിചാരിക്കുന്നുള്ളു. ആ കലാകാരൻ പെരുവഴിയിലാകരുതെന്നേ തീരുമാനിച്ചുള്ളു’- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം വിഷയം അന്വേഷിച്ചതിന് ശേഷം മറുപടി പറയാമെന്നായിരുന്നു മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ മറുപടി.

