2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നോട്ടുകൾ പിൻവലിക്കാൻ ആർബിഐക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2000 കറൻസി നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കാൻ റിസർവ് ബാങ്കിന് (ആർബിഐ) അധികാരമില്ലെന്നും കേന്ദ്രത്തിന് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമായിരുന്നുള്ളൂവെന്നും ഹർജിക്കാരനായ രജനീഷ് ഭാസ്കർ ഗുപ്ത വാദിച്ചു.

1934 ലെ ആർബിഐ ആക്ട് സെക്ഷൻ 24 (2) പ്രകാരം ഏതെങ്കിലും മൂല്യമുള്ള നോട്ടുകൾ വിതരണം ചെയ്യാതിരിക്കാനും നിർത്തലാക്കാനും ആർബിഐക്ക് സ്വതന്ത്ര അധികാരമില്ല, ഈ അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും ഹർജിക്കാരൻ തന്റെ ഹർജിയിൽ ഉന്നയിക്കുന്നു. തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള ആർബിഐയുടെയും എസ്ബിഐയുടെയും വിജ്ഞാപനങ്ങൾ ഏകപക്ഷീയമാണെന്നും, ഇത് അഴിമതി തടയാൻ നടപ്പാക്കിയ നിയമങ്ങൾക്കെതിരായെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയുടെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Share
അഭിപ്രായം എഴുതാം