ഇംഫാൽ: വംശീയ കലാപം ആളിക്കത്തുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞ് പൊലീസ്. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ജനങ്ങൾ അക്രമാസക്തരാണെന്നും ആയുധധാരികളാണെന്നും പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിക്കുകയാണ്. വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ വിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ചാണു വാഹനം തടഞ്ഞത്.
രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെട്ട രാഹുൽ ഗാന്ധി 11 മണിയോടെ തലസ്ഥാന നഗരമായ ഇംഫാലിൽ വിമാനമിറങ്ങി. കോൺഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലടക്കമുള്ളവർ രാഹുലിനൊപ്പമുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്‍റെ സന്ദർശനം.
കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദർശിക്കുക, തുടർന്ന് ഉച്ചയ്ക്ക് ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുൽ മെയ്തെയ് അഭയാർഥി ക്യാംപുകളിലെത്തും. തുടർന്ന് മെയ്തെയ് നേതാക്കളുമായി ചർച്ച നടത്തും.സംസ്ഥാനത്ത് വിവിധയിടങ്ങളിലായുള്ള 300 ക്യാംപുകളിലായി 50,000 പേരെയാണ് അഭയം തേടിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ആക്രമണം തുടരുകയാണ്. പലയിടത്തും സൈനികർക്കെതിരേയും ബിജെപി നേതാക്കളുടെ വീടുകൾക്കെതിരേയും അക്രമികൾ തിരിഞ്ഞിരുന്നു.

