തിരുവനന്തപുരം: യുവാവിനെ കുപ്പി കൊണ്ട് കുത്തിയയാളെ വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ണിയൂർ വട്ടവിള അറുതലംപാട് എസ്.എസ് ഭവനിൽ സഞ്ജിത്താണ് (21) അറസ്റ്റിലായത്. കൊണ്ണിയൂർ അറുതലപാട് മണിലാൽ ഭവനിൽ മണികണ്ഠൻ നായരുടെ മകൻ ശരത്തിനാണ് (30) കുത്തേറ്റത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലിൽ കുപ്പി അടിച്ചു പൊട്ടിച്ചശേഷം ചില്ലുകൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേൽപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. വെട്ടയിൽ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിർദേശപ്രകാരം സി.ഐ എൻ. സുരേഷ്‌കുമാർ, സി.പി.ഒമാരായ ഹരി, അജിൽ, അരുൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

