കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും കുട്ടിയ്ക്ക് നേരെ തെരുവുനായ ആക്രമണം. മൂന്നാം ക്ലാസുകാരി ജാൻവിയെ മൂന്ന് തെരുവുനായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു . കുട്ടിയുടെ കൈയിലും കാലിലും നിരവധി പരിക്കുകളുണ്ട്. കുട്ടിയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂൺ 19 ന് ആൾതാമസമില്ലാത്ത ഒരു വീടിന്റെ കോമ്പൗണ്ടിൽ വെച്ചാണ് ജാൻവിയെ നായകൾ ആക്രമിച്ചത്.
നിലത്തു വീണ കുട്ടിയെ മൂന്നു നായ്ക്കൾ ചേർന്ന് കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലും കൈകളിലും കാലുകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയതോടെ നായ്ക്കൾ പിൻവാങ്ങിയത്. കുട്ടിയെ കടിച്ചു വലിച്ചെടുക്കാനും നായ്ക്കൾ ശ്രമം നടത്തി.
മുഴപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട പതിനൊന്നുകാരൻ നിഹാലിൻ്റെ മരണത്തിൻ്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് മൂന്നാം ക്ലാസുകാരിയ്ക്കു നേരെ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടാകുന്നത്. അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. ഈ ആവശ്യം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. പി. ദിവ്യ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലയിൽ തെരുവ്നായകളുടെ ആക്രമണം വർധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

