ബെംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ നടപ്പാക്കിയ വിവാദ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കോൺഗ്രസ് റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് സിദ്ധരാമയ്യ സർക്കാരിന്‍റെ നടപടി. ബിജെപി സർക്കാർ നിയമം പാസാക്കിയപ്പോൾ കോൺഗ്രസ് സഭയിൽ നിന്ന് വാകൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു.കർണാടക മതസ്വാതന്ത്ര്യസംരക്ഷണ നിയമം 2022 ആണ് റദ്ദാക്കിയത്.
ക്രിസ്ത്യൻ സമൂഹം അടക്കം മതപരിവർത്തന നിരോധന നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിവാഹത്തിനു പിന്നാലെ നിർബന്ധിച്ച് മതം മാറ്റി എന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം. ഇത്തരത്തിൽ മതം മാറ്റിയതായി ആര് പരാതി നൽകിയാലും കർശന നടപടി സ്വീകരിക്കാനാണ് ഉത്തരവിട്ടത്.
നിർബന്ധിച്ച് മതം മാറ്റിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം. നിർബന്ധപൂർവ്വം ആരെയും മതം മാറ്റുന്നത് തടയാൻ ആണ് നിയമം എന്നായിരുന്നു ബിജെപി സർക്കാരിന്‍റെ ന്യായീകരണം. ആർഎസ്എസ് നേതാവായ കെ.ബി. ഹെഡ്ഗെവാറിനെക്കുറിച്ച് പാഠപുസ്തകത്തിലുള്ള ഭാഗം ഒഴിവാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ സ്ക്കൂളുകളിലും കോളെജുകളിലും ഭരണഘടനാ ആമുഖം വായിക്കുന്നതും നിർബന്ധമാക്കി.

