ചെങ്കൽപട്ട് : ബേക്കറിയിൽ നിന്ന് ബ്രെഡ് ഓംലെറ്റും ജ്യൂസും കഴിച്ച് ബില്ല് നൽകാൻ നൽകാൻ വിസമ്മതിച്ച വനിതാ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലാണ് സംഭവം. ഗുഡുവാഞ്ചേരിയിലെ ഓൾ വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സബ് ഇൻസ്‌പെക്ടർ വിജയലക്ഷ്മിയും മൂന്ന് കോൺസ്റ്റബിൾമാരുമാണ് സസ്പെൻഷനിലായത്.
വിജയലക്ഷ്മി, കോൺസ്റ്റബിൾമാർക്കൊപ്പം കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന് സമീപമുള്ള ഒരു ജ്യൂസ് കടയിൽ പോയി ബ്രെഡ് ഓംലെറ്റും ജ്യൂസും വാട്ടർ ബോട്ടിലുകളും എടുത്തിരുന്നു. എന്നാൽ, കടയുടമ പണം ആവശ്യപ്പെട്ടപ്പോൾ വിജയലക്ഷ്മിയും കൂട്ടരും പണം നൽകാൻ വിസമ്മതിക്കുകയും കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേതുടർന്ന്, കടയുടമയായ മണിമംഗലം നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ വിജയലക്ഷ്മിയെയും മറ്റ് മൂന്ന് കോൺസ്റ്റബിൾമാരെയും താംബരം കമ്മീഷണർ അമൽരാജ് സസ്പെൻഡ് ചെയ്തു. ഈ വിഷയത്തിൽ ഇപ്പോഴും അന്വേഷണം ഇപ്പോഴും തുടരുകയാണ്

