യു.എസിലെ ലോക കേരളസഭ സമ്മേളനത്തിന്റെ പേരിൽ നടക്കുന്ന പണപ്പിരിവെന്ന ആരോപണത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ താരനിശ മാതൃകയിൽ പാസുകൾ നൽകി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. ചെയറിന് അനുസരിച്ച് റേറ്റ് വയ്ക്കാൻ ഇതെന്താ ജെയിംസ് കാമറൂണിന്റെ ‘അവതാർ’ വല്ലതുമാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിക്കുന്നു.2023 ജൂൺ ഒമ്പതു മുതൽ 11 വരെ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനമാണ് വിവാദത്തിലായത്.
‘ഉമ്മൻചാണ്ടി സാറിന്റെ കാർ യാത്രയെപ്പറ്റി സാധാരണ പറയാറുണ്ട്; ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും. കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും.. ആ മനുഷ്യൻ അങ്ങനെയാണ്, ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്.അപ്പോഴാണ് ചില അൽപന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്. ഇതെന്താ ജെയിംസ് കാമറൂണിന്റെ ‘അവതാർ’ വല്ലതുമാണോ, ചെയറിന് അനുസരിച്ച് റേറ്റ് വയ്ക്കാൻ..’-രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
അതേസമയം അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണപ്പിരിവ് നടത്തിയെന്ന് ആരോപണം തള്ളി നോർക്ക വെസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ എന്നും പണം പിരിക്കുന്നത് സ്പോൺസർഷിപ്പിന് വേണ്ടിയെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു
പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി സ്പോൺസർഷിപ്പ് സ്വീകരിക്കുകയാണ് ചെയ്തതെന്ന് നോർക്ക വൈസ് ചെയർമാൻ പ്രതികരിച്ചു

