മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് കാട്ടി വാട്ട്‌സ്‌ആപ്പിലൂടെ തന്റെ ഫോട്ടോ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന ട്രോളുകൾ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന ട്വീറ്റുമായി ബിജെപി നേതാവ് ടോം വടക്കൻ. നിരന്തരമായ അവഗണനയുടെ പേരിൽ ടോം വടക്കൻ ബിജെപി വിടുന്നുവെന്ന തരത്തിലാണ് ട്രോളുകൾ പ്രചരിക്കുന്നത്. ടോം വടക്കന് കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹമുണ്ടെന്നും സിപിഐഎമ്മുമായി ചർച്ചകൾ നടത്തിയെന്നുമാണ് ട്രോളുകളിൽ പറയുന്നത്. ഇതിനെയെല്ലാം പൂർണമായും തള്ളുകയാണ് ടോം വടക്കൻ.
അൽഫോൺസ് കണ്ണന്താനത്തിനും ടോം വടക്കനും പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ഈയിടെ ബിജെപിയിൽ ചേർന്നിരുന്നു. ബിജെപിയേക്കുറിച്ച് ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലുള്ള ചില ആശങ്കകൾ അകറ്റാൻ ഇവരുടെ പാർട്ടി പ്രവേശനം സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി ദേശീയ നേതൃത്വം. എന്നാൽ ടോം വടക്കൻ ഉൾപ്പടെയുള്ള നേതാക്കൾ ബിജെപിയിൽ വലിയ അവഗണന നേരിടുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ട് ഒരു വർഷമായി എന്ന് ഓർമ്മിപ്പിച്ചുകൊണ്ടും ടോം വടക്കൻ 2020ൽ ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയിൽ നിന്ന് കിട്ടുന്ന സ്നേഹത്തിനും പരിഗണനക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കും, ജെപി നദ്ദക്കും, ബിഎൽ സന്തോഷ് അടക്കം മറ്റ് ബിജെപി നേതാക്കൾക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു അന്നത്തെ ടോം വടക്കൻറെ ട്വീറ്റ്

