തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റനതിന് ശേഷം ഹിജാബ് നിരോധനം പിൻവലിക്കുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചേക്കുമെന്നാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് നിയുക്ത എംഎൽഎ കനീസ് ഫാത്തിമ വ്യക്തമാക്കി. കോൺഗ്രസിലെ ഏക മുസ്ലിം വനിതാ എംഎൽഎയായ കനീസ വിജയ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മാധ്യമമായ ദി സ്ക്രോളിനോട് ആയിരുന്നു പ്രതികരണം.
ബിജെപിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ 2,712 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഉത്തര ഗുൽബർഗയിൽ കനീസയുടെ വിജയം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്ലിം വനിതാ സ്ഥാനാർത്ഥി കൂടിയാണ് കനീസ് ഫാത്തിമ.
“ഉടൻ തന്നെ ഞങ്ങൾ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥിനികളെ ക്ലാസ്‌മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത് ” – കനീസ് ഫാത്തിമ പറഞ്ഞു.

