ബെംഗളൂരു: കന്നഡ് നാട് വിധിയെഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2023 മെയ് 10 ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെ നടക്കും. 58,545 പോളിങ് സ്റ്റേഷനുകളിലായി 5,31,33,054 വോട്ടർമാരാണ് കർണാടകയുടെ വിധി കുറിക്കുന്നത്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 113 സീറ്റുകളാണ്.
135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോൾ 141 സീറ്റാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിർത്തുകയാണ് ജെഡിഎസ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിൽപരം സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നുണ്ട്. 5,30,85,566 ആണ് ആകെ വോട്ടർമാർ. 11,71,558 കന്നി വോട്ടർമാരും 12,15,920 വോട്ടർമാർ 80 വയസിന് മുകളിൽ പ്രായമുള്ളവരുമാണ്.58,545 പോളിംഗ് സ്റ്റേഷനുകളിലായി 4 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
5.2 കോടി വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. ഇതിൽ 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. ആകെ 2,613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 185 പേർ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാനത്താകെ 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.
മെയ് 13നാണ് വോട്ടെണ്ണൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് ബിജെപി ഇത്തവണ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കോൺഗ്രസും പ്രചാരണത്തിന് എത്തിച്ചു.

