കേരള സ്റ്റോറി; പ്രദർശനം പശ്ചിമബംഗാൾ സർക്കാർ നിരോധിച്ചു

കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച് പശ്ചിമബംഗാൾ സർക്കാർ. ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നടത്തിയത്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്‌റ്റോറി പ്രദർശിപ്പിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും മമത നിർദേശം നൽകി.

ബംഗാളിൽ സമാധാനം നിലനിർത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് നിരോധനമെന്ന് മമത ബാനർജി അറിയിച്ചു. ‘ഒരുവിഭാഗത്തെ അപമാനിക്കാനാണ് അവർ കശ്മീർ ഫയൽസ് എന്ന ചിത്രം നിർമിച്ചത്. അവരിപ്പോൾ കേരളത്തേയും അധിക്ഷേപിക്കുകയാണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേതെന്നും മമത ആരോപിച്ചു. അതേസമയം, നിരോധനത്തിനെതിരെ നിയമവഴി തേടുമെന്ന്‌ ചിത്രത്തിന്റെ നിർമാതാവ് വിപുൽ ഷാ പറഞ്ഞു. നിയമപ്രകാരം സാധ്യമായതെല്ലാം ചെയ്യും. നിരോധനത്തിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ തമിഴ്‌നാട്ടിലും മൾട്ടിപ്ലെക്‌സുകളടക്കം ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തിയേറ്ററിൽ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു് നടപടി. ആദ്യദിവസം നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനമെങ്കിലും രണ്ടാംദിവസത്തോടെ കാണികൾ കുറഞ്ഞു. സംഘർഷസാധ്യത കാരണം ഈ ചിത്രം പ്രദർശിപ്പിക്കുന്ന മൾട്ടിപ്ലക്‌സുകളിൽ മറ്റുചിത്രങ്ങൾക്കും ആളുകുറയാൻ തുടങ്ങി. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദർശനം 2023 മെയ് 7 ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്നാട് മൾട്ടിപ്ലക്‌സ് അസോസിയേഷൻ അറിയിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →