മധ്യ പ്രദേശ്: മധ്യ പ്രദേശിൽ 10ആം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ട് തവണ വിറ്റെന്ന് ശിശു സംരക്ഷണ സമിതി. കോട്ട റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ 17കാരിയെ റെയിൽവേ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
10ആം ക്ലാസ് പരീക്ഷ അവസാനിച്ചതിനു ശേഷം വിനോദയാത്ര പോകാനിറങ്ങിയ പെൺകുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. കട്നിയിലെ തന്റെ വീട്ടിൽ നിന്ന് അഞ്ച് മാസങ്ങൾക്കു മുൻപ് യാത്ര പോയതാണ് കുട്ടി. കട്നി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കെ സൗഹൃദം നടിച്ചെത്തിയ ചില യുവാക്കൾ കുട്ടിയെ അടുത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി. അവർ നൽകിയ ഭക്ഷണവും വെള്ളവും കുടിച്ച കുട്ടി ബോധരഹിതയായി. ബോധം വീണ്ടെടുത്തപ്പോൾ കുട്ടി ഉജ്ജനിയിലെ ഒരു ഹോട്ടൽ മുറിയിൽ രണ്ട് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കുമൊപ്പമായിരുന്നു.
തന്നെ ഇവർ ഭീഷണിപ്പെടുത്തി 27കാരന് നിർബന്ധപൂർവം വിവാഹം ചെയ്ത് കൊടുത്തു എന്ന് കുട്ടി പറയുന്നു. വിവാഹത്തിനു ശേഷം തന്നെ 2 ലക്ഷം രൂപയ്ക്ക് താൻ വാങ്ങിയതാണെന്ന് ഇയാൾ പറഞ്ഞു. വിവാഹത്തിന് നാല് മാസങ്ങൾക്കു ശേഷം അബദ്ധത്തിൽ കീടനാശിനി കുടിച്ച് ഇയാൾ മരിച്ചു. ഉടൻ തന്നെ ഇയാളുടെ കുടുംബം കുട്ടിയെ മറ്റൊരാൾക്ക് വിവാഹം കഴിക്കാനായി വിറ്റു. 3 ലക്ഷം രൂപയ്ക്കായിരുന്നു വില്പന. ശാരീരിക ഉപദ്രവം സഹിക്കവയ്യാതെ കുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചു. എന്നാൽ, ഇതിനു സാധിച്ചില്ല. തുടർന്ന് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് കോട്ട സിറ്റിയിലേക്ക് ട്രെയിൻ പിടിച്ച കുട്ടിയെ റെയിൽവേ പൊലീസ് ശ്രദ്ധിച്ചു. തുടർന്ന് റെയിൽവേ പൊലീസ് കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ച് മനസിലാക്കുകയായിരുന്നു.

