കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. 11556 പേരാണ് 2023 ഏപ്രിൽ 30ന് മാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോയുടെ റെക്കോർഡാണ് ഈ നേട്ടമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു
ആദ്യദിനത്തിൽ വാട്ടർ മെട്രോയിൽ 6559 പേരാണ് യാത്ര ചെയ്തത്. ഇന്നലെ ഒരു ദിവസം മാത്രം പതിനൊന്നായിരം പേർ യാത്ര ചെയ്തു. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടർ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈക്കോർട്ട് വൈപ്പിൻ 20 രൂപയും വൈറ്റില കാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.

