സൗദി : റമദാനിലെ മുഴുവൻ ദിനങ്ങളിലും സമൂഹ നോമ്പുതുറ ഒരുക്കിയതിന്റെ സന്തോഷത്തിലാണ് സൗദിയിലെ റിയാദ് ബത്ഹ ഇസ്ലാഹി സെന്റർ. ദിവസവും നാനൂറ്റി അൻപതിലേറെ ആളുകളാണ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. മലയാളികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നുളളവർ എന്നിവർക്ക് പുറമെ വിവിധ രാജ്യക്കാർക്കും ഇഫ്താർ വിരുന്നൊരുക്കാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് ഇസ്ലാഹി സെന്റർ പ്രവർത്തകർ.
സൗദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈർനസ് സൊസൈറ്റിയുടെ കീഴിലാണ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നോമ്പുതുറ ഒരുക്കിയത്. 30 വളന്റിയർമാർ അടങ്ങിയ സംഘമാണ് ഇഫ്താർ വിരുന്നിന് നേതൃത്വം നൽകിയിരുന്നത്. ബത്ഹയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന വിദേശികൾക്ക് വലിയ അനുഗ്രഹമാണ് ഇസ്ലാഹി സെന്ററിലെ ഇഫ്താർ വിരുന്ന്. ഓരോ ദിവസവും സാമൂഹിക, സാംസ്കാരിക രംഗത്തുളളവരെ അതിഥികളായി ഇഫ്താറിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ആദ്യം എത്തുന്ന 450 പേർക്ക് ഓഡിറ്റോറിയത്തിൽ ഇരിപ്പിടം ഒരുക്കിയിരുന്നു. മറ്റുളളവർക്ക് ഇഫ്താർ കിറ്റും വിതരണം ചെയ്തിരുന്നു. ബിരിയാണി ഉൾപ്പെടെ വിഭവ സമൃദമായ ഇഫ്താർ വിതരണം ചെയ്യാൻ കഴിഞ്ഞതായി ചെയർമാൻ മുഹമ്മദ് സുൽഫിക്കർ, കൺവീനർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, വളണ്ടിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര എന്നിവർ പറഞ്ഞു.

