ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തെറ്റായ രീതിയിൽ വികസിപ്പിച്ചാൽ ദോഷകരമാകുമെന്ന് മുന്നറിയിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI) അഥവാ നിർമിത ബുദ്ധിക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയത് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയാണ്. എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും സുന്ദർ പിച്ചൈ അഭിപ്രായപ്പെട്ടു. സിബിഎസ് ചാനലിന്റെ “60 മിനിറ്റ്” എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐയുടെ നെഗറ്റീവ് വശം തനിക്ക് വിശ്രമമില്ലാത്ത രാത്രികൾ സമ്മാനിച്ചിട്ടുണ്ട്. തെറ്റായ രീതിയിൽ വികസിപ്പിച്ചാൽ ഇവ വളരെ അപകടകരമായി മാറിയേക്കാം. ഭാവിയിൽ തലവേദനയായാൽ എന്തുചെയ്യും എന്നതിന് ഇപ്പോഴും ഉത്തരമില്ല. എഐകളെ നിയന്ത്രിക്കണമെന്നും സുന്ദർ പിച്ചൈ മുന്നറിയിപ്പ് നൽകി.
എഴുത്തുകാർ, അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ AI സാങ്കേതികവിദ്യ പ്രതികൂലമായി ബാധിക്കും. AI നിർമ്മിക്കുന്ന ഡീപ്ഫേക്ക് വീഡിയോകൾ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പിച്ചൈ ഓർമ്മിപ്പിച്ചു. എലോൺ മസ്ക് ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധർ നേരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് സുന്ദർ പിച്ചൈ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

