തിരുവനന്തപുരം: എംവി ഗോവിന്ദൻ മാപ്പ് പറയണമെന്ന് കെ കെ രമ എംഎൽഎ. തനിക്കെതിരെയുള്ള പരാമർശം പിൻവലിക്കണം. സച്ചിൻ ദേവ് എംഎൽഎ മാപ്പ് പറയണമെന്നും രമ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ട കേസ് നൽകും. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്ന് രമ വ്യക്തമാക്കി.
നിയമസഭാ സംഘർഷ കേസിൽ ശക്തമായ അന്വേഷണം വേണം. സൈബർ ആക്രമണം തടയാൻ സിപിഐഎം ശ്രമിച്ചിട്ടില്ല. സത്യാവസ്ഥ അന്വേഷിച്ചില്ല. സിപിഐഎം സ്ത്രീ ശാക്തീകരണ വാദങ്ങൾ കപടമാണ്. സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് കെ കെ രമ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നത്. ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകരുത്. നിയമ നടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകും. സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കെ കെ രമ പറഞ്ഞു.
എന്ത് സ്ത്രീപക്ഷമാണ് ഇവിടെ. ഒരു എം എൽ എ യുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താണ്?. ഒരു പോസ്റ്റർ ഒട്ടിച്ചാൽ കലാപാഹ്വാനത്തിന് കേസ് എടുക്കും. ഭരണപക്ഷത്ത് ഉള്ളവർക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടത്തെ സ്ഥിതിയെന്നും കെ കെ രമ പറഞ്ഞു.