തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക പ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ സാംസ്‌കാരിക പ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് സാംസ്‌കാരിക വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനായി ‘ഉത്സവം 2024’ എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.  വൈലോപ്പിള്ളി – പല്ലാവൂർ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനവികതയ്ക്കും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുകയെന്നതാകണം സാസ്‌കാരിക പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പുരോഗതിക്ക് സാംസ്‌കാരിക ഉന്നമനം അനിവാര്യമാണ്, ഇതിനുതകുന്ന രീതിയിൽ കലാ സാഹിത്യ കൂട്ടായ്മകളെ രൂപപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചർത്തു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വെബ്സൈറ്റ് ഉദ്ഘാടനവും പോയ വർഷത്തെ നേട്ടങ്ങൾ ആവിഷ്‌കരിക്കുന്ന ‘മണവും മമതയും’ എന്ന സ്മരണികയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി  സ്മരണിക ഏറ്റുവാങ്ങി. വൈലോപ്പിള്ളി – പല്ലാവൂർ സ്മൃതി ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ, പല്ലാവൂർ അപ്പു മാരാർ എന്നിവരുടെ സ്മരണയ്ക്കായി വെലോപ്പിള്ളി – പല്ലാവൂർ സ്മൃതി സജ്ജീകരിച്ചിട്ടുള്ളത്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപ് അധ്യക്ഷനായി. കേരള ഭാഷ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ എം. സത്യൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ പി എസ്, എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →