രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ രൂക്ഷവിമർശനങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്

ദില്ലി: വിഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ രൂക്ഷവിമർശനങ്ങൾ. അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ രാഹുൽ ഗാന്ധി കോടതിയിൽ പോരാടുകയാണ് വേണ്ടതെന്നും അല്ലാതെ സവർക്കറെ പറയുകയല്ല വേണ്ടതെന്ന് ഹർദീപ് സിംഗ് പറഞ്ഞു. ‘കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ കോൺഗ്രസിന് കിട്ടിയത് കഴുതയെ ‘.ആണെന്നും ഹർദീപ് സിംഗ് പുരി പരിഹസിച്ചു.

ഇപ്പോൾ നടത്തുന്ന പ്രതിഷേധങ്ങളിൽ നിങ്ങൾ ആത്മപരിശോധന നടത്താൻ തയ്യാറാകണം. രാജ്യത്തെ ജനങ്ങൾ നിങ്ങളെ വിലയിരുത്തുന്നുണ്ട്. കോടതി നടപടിക്കെതിരെ കോൺഗ്രസ് കോടതിയിൽ പോരാടുകയാണ് വേണ്ടതെന്നും ഹർദീപ് സിംഗ് പറഞ്ഞു. 2023 മാർച്ച് 24 വെള്ളിയാഴ്ച യാണ് ലോക്സഭ എംപി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. മോദിക്കെതിരായ അപകീർത്തി പരാമർശ കേസിലെ സൂറത്ത് കോടതി വിധിക്ക് പിന്നാലെയായിരുന്നു ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കി പ്രഖ്യാപനം നടത്തിയത്. 

2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ പരാമർശത്തിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചത്. അയോഗ്യനാക്കപ്പെട്ട ശേഷം, മാപ്പ് പറയാൻ തന്റെ പേര് സവർക്കർ അല്ലെന്നും ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദില്ലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ജയിലിൽ പോകാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. 

രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ഇന്ന് കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് പാർലമെന്റിലെ ഇരുസഭകളിലുമെത്തിയത്. അദാനി വിഷയം സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ബജറ്റ് സമ്മേളന കാലയളവിലും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. സവർക്കർക്കറെ പരിഹസിച്ച രാഹുലിനെതിരെ നേരത്തേ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും രംഗത്ത് വന്നിരുന്നു. സവർക്കറെ അപമാനിക്കരുതെന്നും സവർക്കർ ദൈവമാണെന്നും  ഉദ്ധവ് താക്കറെ പറഞ്ഞു. മാലേ​ഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →