ദില്ലി: സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള ഭൂമി ഇടപാട് കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണഅടക്കം നേരിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. എന്നാൽ കർദ്ദിനാളിന്റെ ആവശ്യം കോടതി പൂർണ്ണമായി തള്ളി. ഹൈക്കോടതി ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ പ്രധാനഭാഗം സുപ്രീം കോടതി ശരിവച്ചു.
കേസിൽ ഹൈക്കോടതി സ്വീകരിച്ച തുടർനടപടികൾ ജൂഡീഷ്യൽ ആക്ടിവിസത്തിന്റെ എല്ലാ പരിധികളും ലംഘിച്ചെന്ന് കോടതി നീരീക്ഷിച്ചു
ഹൈക്കോടതി വിധിയിൽ രൂപത സ്വത്തുകളുടെ അവകാശത്തെ കുറിച്ചും പരാമർശമുണ്ടായിരുന്നു. പള്ളിയുടെ സ്വത്ത് പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും ഇവ കൈമാറ്റം ചെയ്യാൻ ബിഷപ്പുമാർക്ക് പൂർണ്ണ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് അടക്കം കർദ്ദിനാളിനെതിരായ കേസ് മാത്രം മുന്നിലുള്ളപ്പോൾ ഹൈക്കോടതി മറ്റു നടപടികളിലേക്ക് കടന്നതിൽ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി.
ഹൈക്കോടതിയുടെ തുടർ ഉത്തരവ് ജുഡീഷ്യൽ ഇടപെടലിന്റെ എല്ലാ പരിധികളും ലംഘിച്ചെന്ന് സുപ്രീം കോടതി വിധിയിൽ പരാമർശിക്കുന്നു. അനാവശ്യ ജുഡീഷ്യൽ ആക്ടിവിസം ഭരണകർത്താക്കളിലും നിയമരംഗത്തും ആശയക്കുഴപ്പമുണ്ടാക്കും റോസ്റ്റർ മാറ്റിയിട്ടും ഹൈക്കോടതി ജഡ്ജി ഈ കേസ് തന്റെ കൈയിൽ വച്ചെന്നും കോടതി വിമർശിച്ചു. കർദ്ദിനാളിന് സമൻസ് അയച്ച വിചാരണക്കോടതി നടപടി നിയമവിധേയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

