തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ നിർദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബക്കാണ് ഗുരുതര ചികിത്സാ പിഴവുണ്ടായതെന്നാണ് പരാതി.
കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സക്ക് വിധേയയായത്. ഇതിൽ 2022 ഡിസംബർ 17ന് തിരുവനന്തപുരം കോളേജിൽ നടത്തിയ ശസ്ത്രക്രിയ വയർ കുറുകെ കീറിയാണ് നടത്തിയത്.
തുടർന്ന് വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റി വിട്ടെന്നാണ് പരാതി. നിലവിൽ എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് ഷീബ. പൊതുപ്രവർത്തകനായ ജി.എസ്. ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

