ലാലു പ്രസാദ് യാദവിന്റെ കേസ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ട് ഇ.ഡി

ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും കോഴയായി വാങ്ങിയ ഭൂമിയുടെ മൂല്യം ഇപ്പോൾ 200 കോടി രൂപയോളം വരുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴവാങ്ങി റെയിൽവേയിൽ ജോലി നൽകിയെന്നാണ് ലാലുവിനെതിരായ കേസ്. 2023 മാർച്ച് 11 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇ.ഡി. കേസ് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയത്.

പട്‌നയിലും മറ്റ് ഇടങ്ങളിലുമായി ലാലു അനധികൃതമായി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ വിലയനുസരിച്ച് ഈ സ്ഥലങ്ങൾക്ക് 200 കോടി രൂപ മതിപ്പുവിലയുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. ഡൽഹി, മുംബൈ, പട്‌ന എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത ഒരു കോടി രൂപയും 1,900 ഡോളറും പിടിച്ചെടുത്തു. ഇതിന് പുറമെ 540 ഗ്രാം വരുന്ന സ്വർണക്കട്ടിയും 1.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു.

റെയിൽവേയിലെ ഗ്രൂപ്പ് ഡി അപേക്ഷകരിൽ നിന്ന് 7.5 ലക്ഷം രൂപയ്ക്ക് യാദവിന്റെ കുടുംബം സ്വന്തമാക്കിയ ഭൂമി അദ്ദേഹത്തിന്റെ ഭാര്യ 3.5 കോടി രൂപയ്ക്ക് മറ്റൊരു ആർ.ജെ.ഡി എം.എൽ.എയ്ക്ക് വിറ്റു. ഇക്കാലയളവിൽ വിവിധ റെയിൽവേ സോണുകളിൽ ജോലിയിൽ പ്രവേശിച്ച 50 ശതമാനത്തോളം ജീവനക്കാരും ലാലുവിന്റെയും കുടുംബത്തിന്റെയും മണ്ഡലത്തിൽപ്പെട്ടവരാണെന്നും ഇ.ഡി. ആരോപിച്ചു.

ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവിന്റെ ഡൽഹിയിലെ വീട് വെള്ളിയാഴ്ച സി.ബി.ഐ പരിശോധിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആർ.ജെ.ഡി നേതാക്കളുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →