നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രമെഴുതി നാഗാലാൻഡ്; ആദ്യമായി 2 വനിതാ സ്ഥാനാർത്ഥികൾ വിജയിച്ചു

നാഗാലാൻഡ്: നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര നിമിഷം. സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചു. നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംഎൽഎമാരയി സൽഹൂതുവോനുവോ ക്രൂസെയും, ഹെകാനി ജഖാലുവും. സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനമാണ് നാഗാലാന്‍ഡ്.

രണ്ട് സ്ഥാനാർത്ഥികളും ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ (എൻഡിപിപി) നിന്നുള്ളവരാണ്. വെസ്റ്റേൺ അംഗമി എസിയിൽ നിന്ന് സൽഹൗതുവോനുവോ ക്രൂസ് വിജയിച്ചപ്പോൾ ദിമാപൂർ-III മണ്ഡലങ്ങളിൽ ഹെകാനി ജഖാലു വിജയിച്ചു. എൽജെപിയുടെ അജെറ്റോ ജിമോമിയെ 1536 വോട്ടുകൾക്ക് ഹെകാനി ജഖാലു പരാജയപ്പെടുത്തി.

പ്രാദേശിക ഹോട്ടൽ ഉടമയായ സൽഹൗതുവോനുവോ ക്രൂസ് സ്വതന്ത്രനായ കെനീഷാഖോ നഖ്രോയ്‌ക്കെതിരെയാണ് മത്സരിച്ച് വിജയിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും ഇരുവർക്കും വേണ്ടി പ്രചാരണം നടത്തിയിരുന്നു.

48 വയസ്സുള്ള എൻഡിപിപി നേതാവ് ഹെകാനി നിയമം പഠിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് സാൻ ഫ്രാൻസിസ്കോ സ്കൂൾ ഓഫ് ലോയിൽ നിന്ന് 2013 ൽ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. 5.58 കോടിയാണ് ഹെകാനിയുടെ ആസ്തി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 41.95 ലക്ഷം രൂപയിലധികം കടമുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

1963ല്‍ സംസ്ഥാന പദവി ലഭിച്ചതിന് ശേഷം 60 അംഗ സഭയിലേക്ക് ഒരു വനിതാ നിയമസഭാംഗത്തെ പോലും നാഗാലാന്‍ഡ് തെരഞ്ഞെടുത്തിട്ടില്ല. നാഗാലാന്‍ഡില്‍ എണ്ണത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. 6.52 ലക്ഷം പുരുഷന്മാര്‍ക്ക് 6.55 ലക്ഷം സ്ത്രീകളുണ്ട് സംസ്ഥാനത്ത്. 183 സ്ഥാനാര്‍ത്ഥികളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുന്നതെന്നതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥിത്വം പോലും വനിതകളെ സംബന്ധിച്ച് വളരെ കുറവാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →