ഗ്രീസിലെ ലാരിസ നഗരത്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് മുപ്പത്തിയാറ് പേർ മരിച്ചു : അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗതാഗത മന്ത്രി രാജി വച്ചു

ഏഥൻസ്: ലാരിസ നഗരത്തിൽ ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീസിലെ ഭരണകൂടം. ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പത്തിയാറ് പേർ ഇതുവരെ മരിച്ചെന്നാണ് സ‍ർക്കാ‍ർ ഔദ്യോഗികമായി വ്യക്തമാക്കിയത്. എന്നാൽ മരണ സംഖ്യ കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്. പലരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആതൻസിൽ നിന്നും തെസലോൻസ്കിയിലേക്ക് സഞ്ചരിച്ച യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് വൻ അപകടമുണ്ടായത്. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ല. രാജ്യത്തെ ഞെട്ടിച്ച അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാനാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി രാജി വച്ചു. ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസാണ് രാജിവച്ചത്. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷൻ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭീകരമായ അപകടമാണ് ഉണ്ടായതെന്ന് ​ഗവർണർ അടക്കമുള്ളവർ പറഞ്ഞു. ട്രെയിനുകൾ തമ്മിലുള്ള ഇടിയുടെ ആഘാതത്തിൽ നാലു ബോ​ഗികൾ പാളം തെറ്റുകയായിരുന്നു. ആദ്യത്തെ രണ്ട് ബോ​ഗികളും തീകത്തി നശിച്ചു. 250 ഓളം യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരിൽ ചിലർ പറഞ്ഞത്. യാത്രക്കാരുടെ നിലവിളികേട്ടാണ് ഓടിയെത്തിയതെന്ന് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞത്. രക്ഷാപ്രവർത്തനം കഠിനമായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →