മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളിൽ ഉണ്ടായ പൊലീസ് നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി .മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ സാധാരണക്കാരുടെ യാത്ര പോലും തടസ്സപ്പെടുത്തുകയാണ്. കറുപ്പിനെ പേടിച്ച് മുഖ്യമന്ത്രി വിമാനത്തിൽ യാത്ര ചെയ്യാൻ നോക്കി. ഇപ്പോ അതിനും പേടിയാണ്. കാരണം ആകാശത്ത് കാക്കയെ കണ്ടാലോ എന്ന പേടിയാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗിൻറെ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ഷാജിയുടെ വിമരേശനം .
തുടർഭരണത്തിൻറെ ദോഷങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും ത്രിപുരയിലും ബംഗാളിലും ഇത് തന്നെയാണ് സംഭവിച്ചതെന്നും തുടർ ഭരണം രണ്ട് വർഷം എത്തിനിൽക്കുമ്പോൾ കേരളത്തിൽ പാവപ്പെട്ടവർക്ക് ജീവിക്കാൻ പറ്റുന്നില്ല എന്നതാണ് അവസ്ഥയെന്നും ഷാജി പറഞ്ഞു.
.ആകാശ് തില്ലങ്കേരി വിഷയത്തിലും ഷാജി, പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ജനാധിപത്യ സമരത്തിന് പോകുന്ന പാവപ്പെട്ടവൻറെ മക്കളുടെ കയ്യിൽ കൊല്ലാൻ ആയുധം കൊടുത്തുവിട്ടാൽ അത് ചോദ്യം ചെയ്യപ്പെടും. അങ്ങനെ പറഞ്ഞുവിടുന്നതൊക്കെയും പാവപ്പെട്ടവരുടെ മക്കളെ മാത്രമാണെന്നും നേതാക്കളുടെ മക്കളെ വിടാറില്ലെന്നും ഷാജി വിമർശിച്ചു. ‘പിണറായി വിജയൻറെ മകൻ ലണ്ടനിൽ പഠിച്ച് അബുദാബിയിൽ ഉന്നത ജോലിയിലാണ്, ഇ പി ജയരാജൻറെ മക്കൾ എന്ത് ചെയ്യുന്നു എന്ന് എല്ലാവർക്കും അറിയാം, ഗോവിന്ദൻ മാസ്റ്ററുടെ മക്കൾ എവിടെയാണ്, എത്രമാത്രം സേഫാണ് എന്നും നമുക്കറിയാം, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ നേതാക്കളുടെയും മക്കളും പേരക്കുട്ടികളുമടക്കം ഏറ്റവും സേഫാണ്, എന്നാൽ തെരുവിൽ മരിക്കേണ്ടത്, തെരുവിൽ ചത്ത് തുലയേണ്ടത് ഈ നാട്ടിലെ പാവപ്പെട്ടവൻറെ മക്കളാണ് എന്ന് വിചാരിക്കുന്ന ധാർഷ്ഠ്യത്തിൻറെ പേരാണ് പിണറായി വിജയനെന്നും സി പി എം എന്നും അദ്ദേഹം പറഞ്ഞു.’ –
. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന പ്രചാരണ ജാഥയെയും ഷാജി വിമർശിച്ചു. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയിൽ ഇതുവരെ പങ്കുചേരാത്ത ഇ പി ജയരാജൻറെ നടപടിയെ ഷാജി പ്രശംസിക്കുകയും ചെയ്തു. ഇടത് പക്ഷ പ്രസ്ഥാനതിൽ ആകെ വിവരം ഉള്ളത് ഇ പി ജയരാജന് മാത്രമാണെന്നും അദ്ദേഹത്തിന് സാമാന്യ ബോധം ഉണ്ടെന്നും അതുകൊണ്ടാണ് ഗോവിന്ദൻ മാഷിൻറെ ജാഥയിൽ പങ്കെടുക്കാത്തതെന്നും ഷാജി അഭിപ്രായപ്പെട്ടു. ജാഥയിൽ ആളെ കൂട്ടാൻ ദഫ് മുട്ട് നടത്തുന്ന ഗതി കെടിലാണ് സി പി എം ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു

