മൂന്നാർ: മൂന്നാർ എഞ്ചിനിയറിംഗ് കോളജിൽ പ്രതിഷേധവുമായി പെൺകുട്ടികൾ രംഗത്തെത്തി. ഹോസ്റ്റൽ ബ്ലോക്ക്, രാത്രിയിൽ പുറത്തു നിന്ന് പൂട്ടിയിടുന്നതായാണ് പരാതി. ശുചിമുറികൾ ശോചനീയാവസ്ഥയിലാണെന്നും ഇവർ ആക്ഷേപിക്കുന്നു. ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തുന്ന വിദ്യാർത്ഥിനികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കുട്ടികൾ, പ്രിൻസിപ്പാളിന് മുൻപ് പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാകാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്.
ആകെ 89 പെൺകുട്ടികളാണ് കോളജ് ഹോസ്റ്റലിൽ താമസിക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓരോ ബ്ലോക്കും രാത്രിയിൽ, ഭക്ഷണ സമയത്തിന് ശേഷം, സെക്യൂരിറ്റി പുറത്ത് നിന്ന് പൂട്ടും. പിന്നീട് താക്കോൽ ഹോസ്റ്റലിൽ താമസിയ്ക്കുന്ന മേട്രനെ ഏൽപ്പിയ്ക്കും. അടിയന്തിര സാഹചര്യം ഉണ്ടായാൽ, സെക്യൂരിറ്റിയെ വിളിച്ച് വരുത്തി താക്കോൽ നൽകിയാണ് വാതിൽ തുറക്കുന്നതെന്നാണ് കുട്ടികൾ പറയുന്നത്.
പെൺകുട്ടികളുടെ ഹോസ്റ്റലിൽ, മാത്രം കുട്ടികൾ വൈകിട്ട് 6.30ന് മുൻപായി കയറണമെന്നാണ് നിബന്ധന. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലുകൾക്ക് ഒരേ മാനദണ്ഡം വേണമെന്നാണ് കുട്ടികൾ ആവശ്യപ്പെടുന്നത്. ഹോസ്റ്റലിലെ ശുചിമുറികൾ മിക്കതും ശോചനീയ അവസ്ഥയിലാണ്. പലതും ഉപയോഗ യോഗ്യമല്ല. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ശുചിമുറികൾ നവീകരിയ്ക്കുന്നതിനും നടപടി സ്വീകരിയ്ക്കുന്നില്ല. വിദ്യാർത്ഥികൾ നേരിടുന്ന വിവിധ ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം തുടരാനാണ് കുട്ടികളുടെ തീരുമാനം.

