തൃശ്ശൂർ: 200 കോടിയിലേറെ രൂപയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ജോയ് ഡി പാണഞ്ചേരിയെ സ്ഥാപനത്തിലെത്തിച്ച് ജില്ലാ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കേസിൽ കൂട്ടുപ്രതികളായ ഭാര്യക്കും മക്കൾക്കുമായുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
പത്തുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ ജോയ് ഡി. പാണഞ്ചേരിയുമായി പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ബാങ്കേഴ്സ് ഹെഡ് ഓഫീസിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. 200 കോടിയിലെറെ രൂപയുടെ തട്ടിപ്പ് നടന്നെങ്കിലും മുപ്പത് കോടി രൂപ നഷ്ടപ്പെട്ടെന്ന പരാതി മാത്രമാണ് ഇതു വരെയെത്തിയത്.
രേഖകളില്ലാതെ നടത്തിയ ഇടപാടുകളാകാം ബാക്കിയെന്ന സംശയം ശരിവയ്ക്കുന്നതായിരുന്നു സ്ഥാപനത്തിലെ പരിശോധനയിൽ ലഭിച്ച വിവരങ്ങൾ. ഇടപാടുകളിൽ പലതും നോട്ടുബുക്കിൽ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. മറ്റ് രേഖകളൊന്നുമില്ലെന്നാണ് ജോയ് അന്വേഷണ സംഘത്തോട് പറഞ്ഞത്

