ഒടുവില്‍ നാട്ടുകാര്‍ക്ക് ആശ്വാസം; കടുവയെ പിടികൂടി

മാനന്തവാടി: കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ രണ്ടുപേരുടെ ജീവന്‍ അപഹരിച്ച നരഭോജി കടുവയെ വനംവകുപ്പ് സംഘം പിടികൂടി. കുട്ട ചൂരിക്കാട് കാപ്പി തോട്ടത്തില്‍ ബന്ധുക്കളായ ചേതന്‍ (18), രാജു (65) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് വനംവകുപ്പ് കോമ്പിംഗ് ഓപ്പറേഷന്‍ നടത്തിയാണ് കടുവയെ പിടികൂടിയത്. ഇരുവരെയും കൊലപ്പെടുത്തിയതിന് അല്‍പ്പം അകലെ നാനാച്ചി ഗേറ്റിന് സമീപത്ത് വെച്ചാണ് കടുവയെ പിടികൂടിയത്.

രണ്ടു പേരുടെ ജീവന്‍ അപഹരിച്ചതിന് പിന്നാലെ പ്രദേശവാസികള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷമായിരുന്നു. രണ്ടാമതൊരാളുടെ ജീവന്‍ കടുവ അപഹരിച്ചതിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം മാനന്തവാടി ഗോണിക്കുപ്പ അന്തര്‍ സംസ്ഥാന പാത നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. ഓപ്പറേഷനുമായി മുന്നിട്ടിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ച വനംവകുപ്പ് ഷാര്‍പ്പ് ഷൂട്ടര്‍മാരും ഡോക്ടര്‍മാരും നൂറിലധികം വനപാലകരും അടങ്ങുന്ന എട്ടു ടീമുകളെ രൂപീകരിച്ച് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →