അദാനി എന്റര്‍പ്രൈസസ് ഓഹരി തിരിച്ചുകയറി

മുംബൈ: ഒരു ബില്യന്‍ ഡോളറിലധികം വായ്പ മുന്‍കൂറായി തിരിച്ചടയ്ക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഗൗതം അദാനിയുടെ മുന്‍നിര കമ്പനിയുടെ ഓഹരികള്‍ ഇന്നലെ കുതിച്ചത് 25%. പത്ത് കമ്പനികളില്‍ ആറെണ്ണത്തിനും ഓഹരിവിപണിയില്‍ നേട്ടം.

അദാനി ഗ്രൂപ്പ് നിക്ഷേപങ്ങള്‍ പെരുപ്പിച്ചു കാട്ടിയെന്നും അക്കൗണ്ടിങ് തട്ടിപ്പ് നടത്തിയെന്നുമുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് അടക്കം മൂക്കുകുത്തുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. കഴിഞ്ഞമാസം 24 നാണ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്. പിന്നീട് വിപണിമൂല്യം ഏകദേശം 120 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു. ഇത്ര വലിയ നഷ്ടക്കണക്കുകള്‍ക്ക് ഇടയിലാണ് ഇന്നലത്തെ തിരിച്ചുവരവ്
നിക്ഷേപക വിശ്വാസം തിരിച്ചുപിടിക്കാനായി 1.1 ബില്യണ്‍ ഡോളറിന്റെ വായ്പകള്‍ തീയതിക്കുമുമ്പേ അടച്ചുതീര്‍ക്കുമെന്ന് അദാനി തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഓഹരികള്‍ നേട്ടത്തിലേക്കു നീങ്ങിയത്. ഓഹരി വില 25 ശതമാനം കണ്ട് ഉയര്‍ന്നതും അദാനി എന്റര്‍പ്രൈസസിന്റെയും ഗ്രൂപ്പിന്റെ മറ്റ് ലിസ്റ്റഡ് യൂണിറ്റുകളുടെയും മൊത്തം നഷ്ടം ഏകദേശം 112 ബില്യണ്‍ ഡോളറായി കുറഞ്ഞു.
അദാനി എന്റര്‍പ്രൈസസ് ഇന്നലെ 25 ശതമാനം വരെ ഉയര്‍ന്നു. ഇടയ്ക്ക് വ്യാപാരം മൂന്നു തവണ നിര്‍ത്തിവച്ചു. പിന്നീട് വ്യാപാരം പുനരാരംഭിച്ചപ്പോള്‍ വീണ്ടും താഴേയ്ക്കു പോയി. എന്നാലും ഉച്ചയ്ക്കുശേഷം 15 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ഒടുവില്‍ €ോസിങ് വേളയില്‍ കഴിഞ്ഞ വ്യാപാരദിനത്തിലേതിനേക്കാള്‍ 14.64 ശതമാനത്തിന്റെ നേട്ടത്തിലായിരുന്നു അദാനി എന്റര്‍പ്രൈസസ്. നിലവില്‍ ഓഹരിയൊന്നിന് 1,802.50 രൂപയാണ് വില.

ഓഹരിവിപണിയിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ആറെണ്ണം ഇന്നലെ നേട്ടം കുറിച്ചു. അഞ്ചു ശതമാനം നേട്ടം സ്വന്തമാക്കിയ അദാനി വില്‍മറിനു പുറമേ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍, അംബുജ സിമെന്റ്‌സ്, എ.സി.സി, എന്‍.ഡി.ടിവി എന്നിവയുടെ ഓഹരികള്‍ ഒരുശതമാനത്തിന്റെ ഉയര്‍ച്ചയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയ്ക്ക് ഇന്നലെയും തിരിച്ചടി നേരിട്ടു. തൊട്ടുമുന്‍ വ്യാപാരദിനവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചുശതമാനത്തോളമാണ് ഇടിവ്. ഇവയ്‌ക്കൊപ്പം 0.77 ശതമാനം നഷ്ടവുമായി അദാനി ട്രാന്‍സ്മിഷന്‍ ഓഹരികളും അപായരേഖയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →