തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള സർവകലാശാല നടപടികൾ ആരംഭിച്ചു. യുവ സിപിഎം നേതാവിന്റെ പ്രബന്ധത്തിലെ വാഴക്കുല വൈലോപ്പിള്ളിയുടേത് എന്ന പരമാർശവും പ്രമേയത്തിലെ കോപ്പിയടി ആരോപണവും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
വിവാദത്തിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണറും ഇടപ്പെട്ടിരുന്നു. വിഷയത്തിൽ ചിന്തയുടെ ഗൈഡിന്റെ വിശദീകരണം തേടാൻ വിസി രജിസ്ട്രാർക്ക് നിർദേശം നൽകി. ഓപ്പൺ ഡിഫൻസിന്റെ വിവരങ്ങളും പരിശോധിക്കും.
ഗവേഷണ പ്രബന്ധത്തിലെ പിഴവുകളെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാൻ വിസിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല തിരക്കിട്ട് അന്വേഷണ നടപടികൾ ആരംഭിച്ചത്.
അതേ സമയം വിവാദത്തിൽ ഇന്ന് ചിന്താ ജെറോം പ്രതികരണം നടത്തിയിരുന്നു. ഗവേഷണ പ്രബന്ധം എഴുതിയ ഘട്ടത്തിൽ സാന്ദർഭികമായാണ് വാഴക്കുലയെപ്പറ്റി പരമാർശിച്ചതെന്നും അതിൽ നോട്ടപ്പിശക് ഉണ്ടായി എന്നുമായിരുന്നു വിശദീകരണം. തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി രേഖപ്പെടുത്തിയ അവർ ഗവേഷണ പ്രബന്ധം പുസ്തകമാക്കുമ്പോൾ പൂർണമായ അർഥത്തിൽ പിശക് തിരുത്തുമെന്നും അറിയിച്ചു.

