ശബരിമല: ദേവസ്വം വാച്ചര്‍ക്കെതിരേ നടപടി നീക്കവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ശ്രീകോവിലിനു മുന്നില്‍ തൊഴാന്‍ നിന്ന ഭക്തരെ ദേവസ്വം ഗാര്‍ഡ് പിടിച്ചു തള്ളിയ സംഭവത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. ഭക്തരെ പിടിച്ചു തള്ളാന്‍ അനുമതി കൊടുത്തിരുന്നോയെന്നു ദേവസ്വം ബോര്‍ഡിനോടു ക്ഷോഭത്തോടെ കോടതി ചോദിച്ചു.

ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നു ചോദിച്ച കോടതി മറ്റുപലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയന്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു.
ആരോപണ വിധേയനായ ദേവസ്വം ഗാര്‍ഡിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചറായ അരുണ്‍ കുമാര്‍ ആണ് സന്നിധാനത്ത് ഭക്തരോട് അപമര്യാദയായി പെരുമാറിയത്. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ദേവസ്വം ഗാര്‍ഡിനെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറോടും നിര്‍ദേശിച്ചു. അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാര്‍ഡിനെതിരെ നടപടിയെടുത്തുവെന്നു സെക്യൂരിറ്റി ഓഫിസര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →