പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രക്കാരായി അഞ്ച് ഇന്ത്യക്കാരും

പൊഖാറ: നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രക്കാരായി അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യക്കാരടക്കം പത്ത് വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത്. ലാന്‍ഡിംഗിന് അഞ്ച് മിനുട്ട് ബാക്കിയുള്ളപ്പോഴായിരുന്നു ദുരന്തം. 32 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനുശോചനം അറിയിച്ചു.68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സെന്‍ട്രല്‍ നേപ്പാളില്‍ സ്ഥിതി ചെയ്യുന്ന പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകര്‍ന്നത്. വിമാനത്തിലെ ആരെങ്കിലും രക്ഷപ്പെട്ടതായി അറിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. തര്‍ന്ന് വീണ വിമാനത്തിന് തീപിടിച്ചിട്ടുണ്ട്.
തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പറന്നുപൊങ്ങി 20 മിനുട്ട് ആയപ്പോഴാണ് അപകടം. യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 എന്ന വിമാനമാണ് രാവിലെ 11ഓടെ തകര്‍ന്നത്. ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പുഷ്പ കമല്‍ ദാഹല്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →