ആർത്തവ അവധി നേടിയെടുത്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥിനികൾ. എസ്.എഫ്.ഐ. വിദ്യാർഥി യൂണിയന്റെ ആവശ്യപ്രകാരമാണ് സർവ്വകലാശാലയുടെ തീരുമാനം. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് സർവ്വകലാശാല കൊണ്ടുവന്നിരിക്കുന്നത്.
കുസാറ്റിലെ എല്ലാ വിദ്യാർത്ഥികളും ആർത്തവ അവധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇത്തരമൊരു മാറ്റം വന്നതോടെ മറ്റ് പല കോളേജുകളിൽ നിന്നുള്ളവരും എങ്ങനെയാണ് പ്രോപ്പോസൽ കൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങൾ അറിയുന്നതിനായി യൂണിയനെ ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച് സർക്കാരിന് ഒരു പ്രോപ്പോസൽ നൽകാൻ ഒരുങ്ങുകയാണ് യൂണിയ നിപ്പോൾ.
2022 ഡിസംബർ 22-നാണ് പുതിയ യൂണിയൻ അധികാരമേറ്റത്. തൊട്ടടുത്ത ദിവസം തന്നെ ഈ ആവശ്യവുമായി രജിസ്ട്രാറെ സമീപിച്ചപ്പോൾ വളരെ പോസിറ്റീവായ സമീപനമാണ് ഉണ്ടായത്. എഴുതി നൽകാൻ ആവശ്യപ്പെട്ട പ്രകാരം അടുത്ത പ്രവൃത്തി ദിവസം തന്നെ പ്രോപ്പോസൽ നൽകി. പക്ഷേ അവധി നൽകുന്നത് എത്തരത്തിൽ പ്രാവർത്തികമാക്കും എന്നതായിരുന്നു അവരുടെ പ്രശ്നം. ഒടുവിൽ രണ്ട് ശതമാനം റിലാക്സേഷൻ നൽകാമെന്ന തീരുമാനം അധികാരികൾ തന്നെ മുന്നോട്ട് വെക്കുകയായിരുന്നുവെന്ന് വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ നമിത ജോർജ് പറയുന്നു.
.

